Sunday, 23 August 2015

കുറും‌തോട്ടി

കഴിഞ്ഞരണ്ടുമൂന്നായാഴ്ച മുന്‍പ് വീട്ടില്‍ ചെന്നപ്പോള്‍ മതിലിന്നോരം പറ്റി നിന്ന സാമാന്യം വലിയ, ഇത്ര വലുപ്പം വച്ച് ആദ്യമായ് കണ്ട, രണ്ടു 'കുറും‌തോട്ടി' യെന്ന തനി നാടന്‍ ഔഷധ ചെടികളെ താല്പര്യപൂര്‍വ്വം ഡിജിറ്റലൈസ് ചെയ്തെടുത്തു. ഹൃദയത്തിന്റെ രൂപം ഓരോ ഇലയിലും പേറുന്ന ആ ചെടികള്‍ ഇന്ന് കാണാന്‍ കിട്ടുകയെന്നത് ഒരു സൗഭാഗ്യം തന്നെ, അതിനടിയില്‍ ഒളിച്ചിരിന്നിരുന്ന ഒരു മുക്കുറ്റിയും എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോള്‍ കാണാമല്ലോ എന്നും കരുതി, പിന്നെ കുറും‌തോട്ടിയെ പറ്റി ആരാനും പറഞ്ഞാല്‍ 'എന്റെ കയ്യിലുംണ്ട് ട്ടോ' ന്നൊരു വെടി ക്കായി പറയാനും വേണ്ടി മാത്രം.
കഴിഞ്ഞ രണ്ടാഴ്ച നടമാടിയ ഡെങ്കിപനി, ഇനിയും അതിന്റെ 'കറ' തീര്‍ത്തൊഴിഞ്ഞു പോയപോലേ തോന്നുന്നില്ലാ എന്റെ ശരീരത്തില്‍ നിന്നും. നാട്ടിലായിരുന്നെങ്കില്‍ ഒരു കുറും‌തോട്ടി വേരിന്റെ കഷായം ഒരു പക്ഷേ, എനിക്ക് ശാരീരികമായി അല്ലെങ്കില്‍ മാനസീകമായി നല്ലൊരാശ്വാസമായേനേ.
ഞാനിന്നും കരുതുന്നൂ, കുറുംതോട്ടിയുടെ പ്രഭാവം ഞങ്ങളിലിന്നുമുണ്ടെന്ന്. ഗര്‍ഭ കാലത്ത് നമ്മുടെ അമ്മമാര്‍ കഴിച്ച കുറുംതോട്ടിയുടെ നന്മയുടെ ഒരംശമെങ്കിലും കുട്ടികളുടെ ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന വിശ്വാസമുണ്ടാക്കുന്നത്രക്കും വലിയ ഒരൗഷധം തന്നെയാണ് കുറും തോട്ടി. കുറും തോട്ടി പാല്‍ കഷായം ഗര്‍ഭ ശുശ്രൂഷയിലെ അവിഭാജ്യഘടകം തന്നെയായിരുന്നൂ പഴയ ആ നല്ല കാലത്ത്.
പ്രസവാനന്തര ശുശ്രൂഷയിലും അതിന് മഹത്വമുണ്ട്. വെള്ളുള്ളിയും ജീരകവും ചേര്‍ത്തുള്ള പ്രസവാന്തര രക്ഷാ മട്ടണ്‍കറിക്ക് തത്തുല്യ ബദലായി, നോണ്‍ വെജിറ്റേറിയന്‍ അമ്മമാര്‍ക്ക്, കുറുംതോട്ടി പാല്‍ കഷായമാകാമെന്നും പറയപ്പെടുന്നു.
പനിക്കും ആസ്ത്മക്കും ജോയിന്റ് പെയിനിനും കൈക്കൊണ്ട ഔഷധം കുറുംതോട്ടി കഷായം തന്നെ. ഞരമ്പു സംബന്ധമായ രോഗങ്ങള്‍, രക്തം വാര്‍ന്നുപോകുന്ന മൂലക്കുരു, മൂത്രാശയ രോഗങ്ങള്‍, അതിസാരം, മുഖപേശീകളുടെ കോടല്‍ എന്നിവക്കു പോലും കുറുംതോട്ടി ഔഷധമത്രേ.
കുറുംതോട്ടിയുടെ സിഗ്നേച്ചര്‍ തന്നെയാണ് വാത നിര്‍മാര്‍ജ്ജനം.
നമ്മുടെ രാഷ്ട്രീയക്കാരെ നോക്കി, പഴയ നരച്ച വൃദ്ധജനങ്ങള്‍; ഞാനടക്കം
ചിലപ്പോള്‍ പിറു പിറുക്കും, 'കുറുംതോട്ടിക്കും വാതം പിടിച്ചാല്‍' എന്തുചെയ്യുമെന്നോര്‍ത്ത്.
വായുകോപം മൂലമുണ്ടാകുന്ന ഏകദേശം എണ്‍പത് തരം വാതരോഗങ്ങള്‍ക്ക് ഐക്യകണ്ഠേനേ ഏതൊരു വൈദ്യനും കണ്ണടച്ച് കുറിക്കും കുറുംതോട്ടിയെ. അത് അത്രക്കും ഉഗ്രപ്രതാപിയും പ്രശസ്തനുമാണീത്തരം കേസുകെട്ടുകള്‍ മടക്കി കെട്ടുന്നതില്‍.
ആധുനീക കുറുംതോട്ടീ എക്സ്ട്രാക്റ്റ് പരീക്ഷണങ്ങളില്‍, എലികളില്‍ നടത്തി കുറും തോട്ടിയുടെ ആന്റീ ഓക്സിഡന്റും ആന്റീ ഇന്‍ഫ്ലാമേറ്ററീ ആക്റ്റിവിറ്റി; സ്റ്റാന്‍ഡേര്‍ഡ് മെഡിസിനുകള്‍ക്കൊപ്പമെന്ന് തെളിവായതായിയറിയുന്നു. പിന്നെ എലികളില്‍, അവയുടെ ലിവര്‍ പുനര്‍ജ്ജീവനത്തിനുമതുതകിതായും റിപ്പോര്‍ട്ടുകളുണ്ട്.
പനിയുടെ കറ തീര്‍ന്നില്ലെങ്കില്‍ ഈയാഴചയവസാനം ഈ കാണുന്ന കുറും തോട്ടികള്‍ ബലിദാനം ചെയ്യപ്പെടും, അവയുടെ വേരുകള്‍ വെറും കഷായമായി എന്റെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കും പനിക്കറ കഴുകിക്കളയുമെന്ന ദൃഢമോ അല്ലേങ്കില്‍ മൂഢമോ ആയ എന്റെ വിശ്വാസത്തിന്റെ പുറത്ത്.
കുറും തോട്ടിക്കും വാതം പിടിക്കും ഇക്കാലത്ത്, എന്നേപോലുള്ളവര്‍, സ്വന്തം തടി രക്ഷിക്കാനുള്ള സ്വാര്‍ത്ഥലാഭത്തിനായി, വംശനാശം വരുത്തിയേക്കാവുന്ന കുറുംതോട്ടിയെ നിങ്ങളോരോരുത്തരം സം‌രക്ഷിക്കണമെന്നൊരപേക്ഷയുമായിത് പോസ്റ്റ് ചെയ്യുന്നു.

No comments:

Post a Comment