Sunday, 26 July 2015

ചീരയുടെ ഗുണങ്ങളും ശരിയെന്നു കാട്ടും ഒരു മുത്തശ്ശി കഥയും .............!!!!!
*********************************************************************
കേരളീയര്‍ക്കു സുപരിചിതമാണ്‌ ചീര. ഒരു ചുവടു ചീരയെങ്കിലും വെച്ചുപിടിപ്പിക്കാത്ത വീട്ടമ്മമാര്‍ ഉണ്ടാവില്ല. ചോരയുണ്ടാക്കുന്ന പച്ചക്കറിയാണ്‌ ചുവന്ന ചീര. ഏറ്റവും ചെലവുകുറച്ചുകിട്ടാവുന്ന ഏറെ പോഷകഗുണമുള്ളഒന്നാണ്‌ ചീര. ഏറ്റവും നാരുള്ള ചീര പാവങ്ങളുടെ പച്ചക്കറി തന്നെയാണ്‌. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്‌, വൈറ്റമിന്‍ എ, കരോട്ടിന്‍, മിനറലുകള്‍ എന്നീ പോഷകഘടകങ്ങള്‍ ചീരയിലുണ്ട്‌.
അന്ന്‌ ചീരത്തോരന്‍ കൂട്ടി ചോറുണ്ണുമ്പോള്‍ മുത്തശ്ശി ഭക്ഷണപുരാണവും വിളമ്പി. കഥകേള്‍ക്കാനിഷ്‌ടമുള്ള കുട്ടി കാതോര്‍ത്തു.
``മഹാഭാരതത്തില്‍ ഒരു കഥയുണ്ട്‌ മോളേ, ഒരു ചീരയില നുറുങ്ങ്‌ ക്ഷിപ്രകോപിയായ ദുര്‍വ്വാസാവു മഹര്‍ഷിയുടെ ശാപത്തില്‍ നിന്നും പാണ്ഡവരെ രക്ഷിച്ചു.'
``അതെങ്ങനെ മുത്തശ്ശി?'
``ങും കേട്ടോളൂ. പാഞ്ചാലിക്ക്‌ ഒരു അക്ഷയപാത്രം കിട്ടിയ കഥ നിനക്കറിയില്ലേ മോളേ?'
``ങും, വനവാസക്കാലത്ത്‌ സൂര്യദേവനെ തപസ്സുചെയ്‌തപ്പോള്‍ പാഞ്ചാലിക്കുകിട്ടിയ പാത്രം, അക്ഷയപാത്രം.'
``അതുതന്നെ. അതില്‍ എപ്പോഴും രുചിയുള്ള ഭക്ഷണം ഉണ്ടാവും. പക്ഷെ പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു തരി ഭക്ഷണമുണ്ടാവില്ല. ഇതറിഞ്ഞ കൗരവര്‍ ഒരു പണി പറ്റിച്ചു.'
``ഓ, ആ ദുഷ്‌ടന്മാര്‍ എന്തു പണി ഒപ്പിച്ചു മുത്തശ്ശി?'
``കൗരവന്മാര്‌ ചതിയരാണല്ലോ മോളേ.. അവര്‌ ദുര്‍വ്വാസാവു മഹര്‍ഷിയെയും ശിഷ്യന്മാരെയും പാണ്ഡവരുടെ വസതിയിലേക്കയച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ച ശേഷമേ അങ്ങോട്ടു പോകാവൂ എന്ന്‌ ദുര്‍വ്വാസാവിനോട്‌ പ്രത്യേകം അപേക്ഷിച്ചു. കൗരവര്‍ പറഞ്ഞപോലെ മഹര്‍ഷിയും കൂട്ടരും പാഞ്ചാലിയുടെ ഭക്ഷണത്തിനുശേഷം അങ്ങോട്ടെത്തി. ഭക്ഷണത്തിനു മുന്‍പു കുളിക്കാന്‍ പോയി. പാണ്ഡവര്‍ക്കു പരിഭ്രമമായി. മുനിക്കും അനുചരര്‍ക്കും ഇനി ഭക്ഷണം കൊടുക്കാനാകില്ലല്ലോ. ഇതവഹേളനമായി കരുതി ദുര്‍വ്വാസാവു കോപിക്കും. മൂക്കിന്റെ തുമ്പത്തല്ലേ ദേഷ്യം. വലിയ ശാപം തന്നെയുണ്ടാകും. പെട്ടെന്നുണ്ടായ ഈ ആപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പാഞ്ചാലി ആ പണി ചെയ്‌തു. ശ്രീകൃഷ്‌ണനെ ധ്യാനിച്ചു. ശ്രീകൃഷ്‌ണന്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ, ഭഗവാന്‍ ഒരു കാര്യം ആവശ്യപ്പെട്ടു. അതു കേട്ടപ്പോള്‍ പാണ്ഡവര്‍ക്ക്‌ അങ്കലാപ്പായി... എന്തു ചെയ്യും?
``എനിക്കു വിശക്കുന്നു. എന്തെങ്കിലും ആഹാരം കിട്ടിയേ പറ്റൂ.'
``ഞാന്‍ ആഹാരം കഴിച്ചു. ഇനി അക്ഷയപാത്രത്തില്‍ ഒന്നും ഉണ്ടാവില്ല.'
പാഞ്ചാലി പറഞ്ഞു.
``ശരി, അക്ഷയപാത്രമിങ്ങുകൊണ്ടുവരൂ.'
പാഞ്ചാലി അക്ഷയപാത്രം ശ്രീകൃഷ്‌ണന്റെ പക്കല്‍ കൊടുത്തു. ഭഗവാന്‍ പാത്രം പരിശോധിച്ചു. അതിനകത്തൊരു ചീരയിലക്കഷണം പറ്റിപ്പിടിച്ചിരിക്കുന്നു. അതെടുത്തു കഴിച്ചു. വിശപ്പടങ്ങി. തൃപ്‌തനായി. കുളിക്കാന്‍ പോയ ദുര്‍വ്വാസാവും അനുചരന്മാരും കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഭക്ഷണം കഴിച്ചു വയറു നിറഞ്ഞവരായി. ``അയ്യോ! ഇനി പാണ്ഡവര്‍ ഒരുക്കിയ ഭക്ഷണം എങ്ങനെ കഴിക്കും? ഒരു തരി ഭക്ഷണം പോലും കഴിക്കാന്‍ വയ്യ. ഇനി പാണ്ഡവരുടെയരികിലേക്ക്‌ പോകണ്ട.' ഈ തീരുമാനത്തോടെ അവര്‍ ആശ്രമത്തിലേക്ക്‌ തന്നെ മടങ്ങി.
``ഭഗവാന്റെ അനുഗ്രഹത്താല്‍ ചീര വിശിഷ്‌ട ഭക്ഷണമായത്രേ!' ദുര്‍വ്വാസാവിന്റെയും കൂട്ടരുടെയും വിശപ്പുമകറ്റിപോലും.
അതുകൊണ്ട്‌ ചീരക്കറി കഴിക്കുന്ന നമുക്കും ഗുണമുണ്ടാകും അല്ലേ മുത്തശ്ശി...?' ``ങും' മുത്തശ്ശി മൂളി.
അങ്ങനെ ചീര ഇതിഹാസകാലം തൊട്ടേ അറിയപ്പെട്ടു. ..!
കര്‍ക്കിടകമാസത്തെ ആദ്യത്തെ ചൊവ്വാഴ്‌ച പത്തിലവയ്‌ക്കല്‍ എന്നൊരു ആചാരം നമ്മുടെ നാട്ടിലുണ്ട്‌. അതില്‍ ചീരയുമുണ്ട്‌. താളി, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചേനയില, ചേമ്പില, നെയ്യുണ്ണി എന്നിവയാണ്‌ ബാക്കി ഒന്‍പത്‌ ഇലകള്‍. അറക്കച്ചീരയും തണ്ടന്‍ ചീരയും മറ്റു രണ്ടുതരം ചീര ഇനങ്ങളാണ്‌. അറക്കച്ചീര വേനല്‍ക്കാലത്തു നട്ടുവളര്‍ത്തുന്നു. തീരെ വണ്ണം കുറഞ്ഞ തണ്ടും ചെറിയ ഇലകളുമാണിതിന്റെ പ്രത്യേകത. പച്ചചീരയേക്കാള്‍ രുചി ചുവന്ന ചീരക്കാണ്‌. ഇതില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നും പറയുന്നു. കേരളത്തിലുള്ളവര്‍ ചുവന്ന ചീര കൂടുതലിഷ്‌ടപ്പെടുന്നു. മറുനാട്ടുകാര്‍ക്കിഷ്‌ടം പച്ചത്തണ്ടനാണ്‌.
കേരള കാര്‍ഷികസര്‍വ്വകലാശാല കണ്ടെത്തിയതാണ്‌ കണ്ണാറ ലോക്കല്‍. മറ്റൊരു ചീരയാണ്‌ ``മധുരച്ചീര'. അല്‌പം മധുരം ഇളംതണ്ടിനും ഇലയ്‌ക്കുമുണ്ട്‌. ഇതിനും നല്ല പോഷകഗുണമുണ്ട്‌. ഇതരിഞ്ഞുചേര്‍ത്ത്‌ ചപ്പാത്തിയും പൂരിയും തയ്യാറാക്കാം. ചീരകൊണ്ട്‌ വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കാം. ചീരസൂപ്പ്‌, തോരന്‍, ചീര അവിയല്‍ ഇങ്ങനെ പലതും. ``പാവങ്ങളുടെ സ്‌പിനാച്ച്‌' എന്നറിയപ്പെടുന്ന ചീര കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറിവിളയാണ്‌.

No comments:

Post a Comment